നിർമിത ബുദ്ധിയുടെ കാലത്ത് ദൈവശക്തിയെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസാ: മാർ ജേക്കബ് മുരിക്കൻ
(916)
1 Gram
(916)
8 Gram
1 Gram
ഭരണങ്ങാനം: നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ലോകത്തെ ഓർമിപ്പിക്കുന്ന പുണ്യവതിയാണ് വിശുദ്ധ അൽഫോൻസയെന്ന് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഒമ്പതാം ദിനത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ ഭൂരിഭാഗവും രോഗിയായി കിടക്കയിൽ കഴിഞ്ഞ വിശുദ്ധ അൽഫോൻസാ സഹനത്തെ പ്രാർത്ഥനയാക്കി മാറ്റിയ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ദൈവസന്നിധിയിൽ ആ പ്രാർത്ഥനയ്ക്ക് വലിയ വിലയുണ്ടെന്നും അൽഫോൻസാമ്മയുടെ കബറിടത്തിൽ എത്തി പ്രാർത്ഥിക്കുന്ന നിരവധി രോഗികൾ സൗഖ്യം പ്രാപിക്കുന്നതിലൂടെ അത് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമിത ബുദ്ധിയിലൂടെ ലോകത്തെ കീഴടക്കാമെന്ന് മനുഷ്യൻ കരുതുന്ന ഈ കാലത്ത് യഥാർഥ മൂല്യം മനുഷ്യനാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ലോകത്തിൽ എന്ത് ചെയ്തു എന്നതിലല്ല, എങ്ങനെ ചെയ്തു, അത് മറ്റുള്ളവരുടെ നന്മയ്ക്ക് കാരണമായോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം ദൈവം സംസാരിക്കുന്ന ഇടവും അനേകരുടെ ആത്മീയ ആകർഷണകേന്ദ്രവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബലിപീഠ കേന്ദ്രീകൃത ജീവിതം നയിക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും നന്മയും തിന്മയും തിരിച്ചറിഞ്ഞ് ജീവിക്കാനുമുള്ള സന്ദേശമാണ് അൽഫോൻസാമ്മ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദൈവകേന്ദ്രീകൃത ജീവിതത്തിനായി ദൈവവചനം വായിക്കുകയും ദേവാലയത്തിൽ നിന്ന് ലഭിക്കുന്ന ദൈവിക പ്രകാശം സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ കാര്യങ്ങളും ദൈവത്തിന് സമർപ്പിച്ച് “കർത്താവേ, അങ്ങ് എന്നെ നിയന്ത്രിക്കണമേ, അങ്ങ് മഹത്വപ്പെടട്ടെ” എന്ന പ്രാർത്ഥന ജീവിതത്തിന്റെ ഭാഗമാക്കാൻ വിശുദ്ധ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയെ ദൈവത്തോട് ചേർത്തുനിർത്തേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. ദൈവത്തിന്റെ ശക്തി ജീവിതകാലത്തും മരണശേഷവും വിശുദ്ധ അൽഫോൻസാമ്മയിലൂടെ വെളിപ്പെടുന്നുവെന്നും ആ മാതൃക പിന്തുടരാൻ എല്ലാവരും പരിശ്രമിക്കണമെന്നും മാർ ജേക്കബ് മുരിക്കൻ ആഹ്വാനം ചെയ്തു.
Latest News











