എൽഡിഎഫ് പിന്തുണയിൽ മായാ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ
(916)
1 Gram
(916)
8 Gram
1 Gram
പാലാ: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്.
മായാ രാഹുലിന് 16 വോട്ടും റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. മായാ രാഹുലിന് ലഭിച്ച 16 വോട്ടിൽ കേരള കോൺഗ്രസ് (എം) വിഭാഗത്തിന് 10 വോട്ടും സി.പി.എമ്മിന് 2 വോട്ടും വിമത കോൺഗ്രസ് കൗൺസിലർമാരുടെ 4 വോട്ടും ഉൾപ്പെടുന്നു. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരത്തിന്റെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

മായാ രാഹുലിന്റെ നേതൃത്വത്തിൽ പാലാ നഗരസഭയിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്കും രൂപം നൽകി. വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും ചേർന്ന കൂട്ടായ്മയ്ക്ക് ‘നഗരവികസന മുന്നണി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. രാഷ്ട്രീയ താൽപര്യങ്ങൾക്ക് അതീതമായി പാലായുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുമെന്ന് മുന്നണി നേതൃത്വം വ്യക്തമാക്കി.
റോഡുകൾ, ഗതാഗതം, മാലിന്യസംസ്കരണം, നഗര സൗന്ദര്യവൽക്കരണം തുടങ്ങിയ അടിസ്ഥാന വികസന വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലൂപ്പടവിൽ പറഞ്ഞു. പാലായുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പഴയകാല പ്രൗഢിയും വികസന മികവും തിരിച്ചുപിടിക്കുന്നതിനൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ മായാ രാഹുൽ വ്യക്തമാക്കി.
നേരത്തെ യു.ഡി.എഫ് പിന്തുണയോടെ ചെയർപേഴ്സണായിരുന്ന ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരായ അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടന്നത്. 26 അംഗ നഗരസഭയിൽ എൽഡിഎഫും വിമത കോൺഗ്രസ് കൗൺസിലർമാരും ഉൾപ്പെട്ട കൂട്ടായ്മയാണ് മായാ രാഹുലിന് പിന്തുണ നൽകിയത്.
Latest News
