കനത്ത മഴ: തീക്കോയിയിലും പൂഞ്ഞാറിലും ഉരുൾപൊട്ടൽ; അമ്മയും മകനും മരിച്ചു, നിരവധി വീടുകൾ തകർന്നു
(916)
1 Gram
(916)
8 Gram
1 Gram
പാലാ: കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാർ മേഖലകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിച്ചു. നിരവധി വീടുകൾ തകർന്നതോടൊപ്പം റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും റോഡ് പുനഃസ്ഥാപന ജോലികളും പുരോഗമിക്കുകയാണ്.

തീക്കോയി പഞ്ചായത്തിലെ മുപ്പതേക്കർ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മുപ്പതേക്കർ റോഡ് തകർന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഉരുൾപൊട്ടലിൽ ജോണി മുകാലയിൽ, രാധ കലവനാക്കുന്നേൽ, ജോസ് മുകാലയിൽ, ദിവാകരൻ നെടുമല എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. വീടുകൾക്കൊപ്പം ഒരു കാറും രണ്ട് ഓട്ടോറിക്ഷകളും രണ്ട് സ്കൂട്ടറുകളും രണ്ട് മോട്ടോർസൈക്കിളുകളും ഒഴുക്കിൽപ്പെട്ടു.

തീക്കോയി – വാഗമൺ റോഡിലും കൂറ്റൻ പാറക്കല്ലുകൾ വീണ് റോഡ് തകർന്നു. റോഡിൽ വീണ പാറകൾ നീക്കം ചെയ്യുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.


അതേസമയം, പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മണപ്പാട്ട് ജോസഫിൻ ജോണി മരണപ്പെട്ടു. തുടർന്ന് നടന്ന തെരച്ചിലിൽ ഉരുൾപൊട്ടലിൽ കാണാതായിരുന്ന മാതാവ് റജീനയുടെ മൃതദേഹവും രക്ഷാപ്രവർത്തകർ രാവിലെ പത്തരയോടെ കണ്ടെത്തി. പയ്യാനിത്തോട്ടം സ്കൂളിലെ ജീവനക്കാരിയായിരുന്നു റജീന.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ റവന്യൂ, ഫയർഫോഴ്‌സ്, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.
Latest News









